Wednesday, November 16, 2011

ആവര്‍ത്തനം

   "അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിക്കോണം, രാത്രി ആയതോണ്ട് വഴിയില്‍ ഇറക്കി വിടുന്നില്ല, കയറിയപ്പോഴുള്ള പരുങ്ങല്‍ കണ്ടപ്പോഴെ എനിക്ക് തോന്നിയതാ"

            ഉറങ്ങാതിരുന്ന കുറച്ചു പേര്‍ മുന്നില്‍ നിന്ന് തിരിഞ്ഞു നോക്കി. ഞാന്‍ അപ്പോഴും എന്റെ ഷര്‍ട്ടിലും പാന്ടിലും കീശയില്‍ തപ്പുകയായിരുന്നു. എനിക്കുറപ്പാണ് അത് ആരെങ്കിലും എടുത്തതാണെന്ന്. ബസ്സില്‍ അകെ ഉള്ള 10-15 പേരെ സംശയിക്കാനും വയ്യ. 

           ഇറങ്ങി നിന്നപോള്‍ ഒരു വലിയ ശബ്ദത്തോടെ ആ വാതില്‍ അടഞ്ഞു, കണ്ണില്‍ തറക്കുന്ന സോഡിയം ലാമ്പിന്‍റെ വെളിച്ചത്തിന്‍റെ ഇടയിലേക്ക് ഇറങ്ങി നിന്നപ്പോള്‍ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ ഒരു വലിയ ശബ്ദത്തോട് കൂടി വാതിലടച്ച് കണ്ടക്റ്റര്‍ ഡ്രൈവറോഡു ബസ്സെടുക്കാന്‍ ആജ്ഞ നല്‍കി.

       ഒന്ന് കൂടി ഉറപ്പു വരുത്താന്‍ എന്റെ കൈയില്‍ ഉള്ള കവറില്‍ തപ്പി നോക്കി, കുറച്ചു സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി മാത്രം. ഇക്കണ്ട കാലങ്ങള്‍ ഗുണിച്ചും ഹരിച്ചും പഠിച്ചത് പേപ്പറില്‍ എഴുതി സാക്ഷ്യപെടുത്തിയത്.

       ഒരുപാട് അവശ ദേഹങ്ങള്‍ അടുത്തടുത്തായി കിടക്കുന്നുണ്ട്, ചിലതില്‍ നിന്നും ചില മൂളലുകളും ഞരക്കങ്ങളും കേള്‍ക്കാം. പഴകി കീറിയ കമ്പിളി പുതപ്പിനുള്ളില്‍ മൂടിയ ശരീരങ്ങള്‍ സുഖമായുറങ്ങുന്നു. അവരെ കൊതുക് കടിക്കാറില്ല. അവരുടെ രക്തത്തിനു എച്ചിലിന്റെ രുചി ആയത് കൊണ്ടായിരിക്കും. ബസ്‌സ്റ്റാന്റിന്റെ മുന്നിലേക്ക്‌ ധാരാളം ആളുകളും കടകളും ഉണ്ട്, പക്ഷെ അവിടെ പോയില്ല. പിന്‍ഭാഗത്തെക്ക് വന്നപ്പോള്‍ ആണ് ഈ കാഴ്ചകള്‍. മുന്നിലേക്ക്‌ ചെന്നാല്‍ പല കടകളില്‍ നിരത്തി വച്ചിട്ടുള്ള കൂള്‍ ഡ്രിങ്ക്സും പലഹാരങ്ങളും ഉണ്ടാവും. വിശപ്പ്‌ അസഹനീയനമായിട്ടുണ്ട്. അതൊന്നും മേടിക്കാന്‍ തന്‍റെ കൈയില്‍ പണമില്ലല്ലോ?. 

            ഇവിടെ അധികം നേരം നില്‍ക്കുക സാധ്യമല്ല. ഓടയില്‍ നിന്നുള്ള ദുര്‍ഗന്ധം തന്നെ അസഹനീയം. ബാത്റൂമില്‍ നിന്നും വമിക്കുന്നതു വേറെ.

         വെളിച്ചത്തിലേക്ക് നീങ്ങി നില്‍ക്കാം എന്തായാലും എന്ന് തീരുമാനിച്ചു. വലിയ നഗരം ആയത് കൊണ്ട് ഒരുപാട് ബസ്സുകള്‍ വരുന്നുണ്ട്. എല്ലാത്തിലും ഭയങ്കര തിരക്ക്. ഹെഡ്‌ലൈറ്റിന്റെയും, സോഡിയം ലാംബിന്റെയും, കടകളിലെ CFL ബള്‍ബുകളുടെയും വെളിച്ചം തിങ്ങിനിറഞ്ഞു സൂര്യന്‍റെ നേരെ നോക്കുന്നതിനേക്കാള്‍ കഠിനം ആണ്.

        അങ്ങോട്ടും ഇങ്ങോട്ടും വെറുതെ കുറച്ചു നടന്നു . ചൂടുള്ള കാപ്പിയുടെയും ചായയുടെയും മണം, ചില്ലരമാലക്കുള്ളില്‍ കേക്കും പഴംപൊരിയും അതിന്റെ രുചി വിളിച്ചറിയിച്ചു കൊണ്ട് കിടക്കുന്നു. 

ഞാന്‍ ശ്രദ്ധിക്കാതിരിക്കാന്‍ നോക്കി, പക്ഷെ വിശക്കുന്നു.

ഒരുത്തന്‍ നിന്ന് സുഖമായി കഴിക്കുന്നത്‌ കണ്ടു. അവനും കാണും വിശപ്പ്‌. 

         ഒരു ബസ്‌ വന്നു നിന്നു. വന്നു നിന്നതും ഗ്രഹിണി പിടിച്ച പിള്ളേരെ പോലെ കുറെ പേര്‍ എവിടെ നിന്നൊക്കെയോ അതിന്റെ അടുത്തേക്ക്‌ ഓടി വന്നു. എങ്ങോട്ടാണാവോ ഇത്ര അധികം ആള്‍ക്കാര്‍ പോകുന്നത്?, എല്ലാവരും ജീവിതത്തിന്റെ പകുതി സമയം യാത്ര ചെയ്യുന്നവരാണ്. ഓഫീസില്‍ എത്തിയാല്‍ വീട്ടിലേക്കും, വീട്ടില്‍ എത്തിയാല്‍ ഓഫീസിലേക്കും പോകാന്‍ തിടുക്കം ആണെല്ലാവര്‍ക്കും. 

         അതാ അവനും ഓടുന്നു ആ ബസിനെ ലക്ഷ്യമാക്കി. ചൂട് ചായ ഒറ്റ ഇറക്കിന് കുടിച്ചു. ഇടയില്‍ പൈസ കൊടുത്തിട്ട് പേഴ്സ് പോക്കറ്റില്‍ ഇടുന്നതും കണ്ടു. ഞാനും ഈ ബസ്സില്‍ കയറാം, തിരക്കുള്ള ബസ്‌ ആയത് കൊണ്ട് കണ്ടക്ടറുടെ ശ്രദ്ധയില്‍ പെടാതെ നില്‍ക്കാം. വാതിലിനു മുന്നില്‍ തിരക്ക് കൂട്ടാന്‍ അവന്റെ കൂടെ ഞാനും കൂടി. 

    അസാമാന്യമായ തിരക്ക് തന്നെ. ഒരു തരത്തിലും ഇതില്‍ കയറി കൂടാന്‍ പറ്റില്ല. അടുത്ത ബസ്സിനു പോകാം. വല്ലതും കഴിക്കാന്‍ കിട്ടുമോന്നു നോക്കാം. ആ ബസ്സില്‍ കയറാന്‍ ഉള്ള ഉദ്യമം ഞാന്‍ ഉപേക്ഷിച്ചു. അവന്‍ എങ്ങനെയോക്കെയോ കയറി കൂടി!! . ഞാന്‍ ഒന്ന് മന്ദഹസിച്ചു കൊണ്ട് ഒരു പലഹാരക്കടയിലേക്ക് നടന്നു. 

                    X----------------------------------------------------------------------X

       "അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിക്കോണം, ഈ വക തരികിട ഒന്നും എന്‍റെയടുത്തു നടക്കില്ല". കണ്ടക്ടര്‍ ഇത് പറയുമ്പോഴും പേഴ്സ് തപ്പി ക്കൊണ്ടിരിക്കുകയായിരുന്നു അവന്‍. എല്ലാരും അവനെ ഒരു പുച്ഛത്തോടെ നോക്കുന്നുണ്ടായിരുന്നു. 

          ചെറിയ ഒരു വഴി വിളക്കിന്റെ വെളിച്ചത്തിലേക്ക് ഇറങ്ങി നിന്നപ്പോള്‍ ആ ബസ്സിന്റെ വാതില്‍ അടഞ്ഞു, തന്റെ കൈയില്‍ ഉള്ള കവറില്‍ ഒന്ന് കൂടി തപ്പി നോക്കി, ഇല്ല അതിലിട്ടിട്ടില്ല. അതില്‍ കുറച്ചു ഫോട്ടോസ്റ്റാറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റട് കോപ്പികള്‍. 

Monday, October 10, 2011

നിസ്സാരമായ തകര്‍ച്ചകള്‍

“May I get in sir??” 

കേമിസ്ട്ട്രി സാര്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു interference. തെല്ലൊരു അക്ഷമയോട് കൂടി സാര്‍ വാതിലിലേക്ക് നോക്കി തല കുലുക്കി. 

അവര്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു. മൂന്നാമത്തെ ബെഞ്ചില്‍ ഇരുന്നു ഞാ|ന്‍ നോക്കി, ഞാന്‍ മാത്രമല്ല ഞങ്ങ|ള്‍ ആണുങ്ങള്‍ എല്ലാരും നോക്കുന്നുണ്ടായിരുന്നു. ക്ലാസ്സിലെ തരുണീമണികളുടെ കൂട്ടത്തിലേക്ക് മൂന്ന് പേരെ കൂടി കിട്ടിയ സന്തോഷം എല്ലാരുടെയും പതിഞ്ഞ സംസാരത്തില്‍ നിന്നും മനസിലാക്കാം. 

നെറ്റിയില്‍ നേര്‍ത്ത ചന്ദനകുറിയും, peach കളര്‍ ചുരിദാറും അണിഞ്ഞു ഒരുവള്‍ 

മഞ്ഞ ചുരിദാറും തുടുത്ത കവിളുകളും ഉള്ള ഒരുവ|ള്‍ 

ചാരനിറത്തിലുള്ള ചുരിദാറുട്ത്തു തടിച്ചുരുണ്ട് ഒരുവ|ള്‍ 

പെണ്‍കുട്ടികളെ ആസ്വദിക്കാനല്ലാതെ കുറ്റം പറയാ|ന്‍ ഞങ്ങളാരും അന്ന് പഠിച്ചിരുന്നില്ല. 

“silence” !!!! 

അക്ഷമ കൂടി വന്ന അരസികനായ കെമിസ്ട്രി സാര്‍ പോളിമറിന്റെ രസതന്ത്രത്തെ കുറിച്ചുള്ള ക്ലാസ്സ്‌ വീണ്ടും തുടങ്ങി. കോളേജ്പഠനത്തിന്റെ കാര്‍ബണ്‍ കണികകള്‍ ചേര്‍ത്തു വച്ചു വലിയൊരു പോളിമര്‍ ഉണ്ടാക്കിയെടുക്കാന്‍ ഞങ്ങളും 

എന്നും ക്ലാസ്സിലെ മൂന്നാം ബെഞ്ചില്‍ ഞാന്‍ സ്ഥാനം പിടിച്ചു, കാരണം നെറ്റിയില്‍ നേര്‍ത്ത ചന്ദനക്കുറി അണിഞ്ഞു വരുന്ന സുന്ദരിയെ വളരെ വ്യക്തമായി കാണാന്‍ അവിടം ആണ് നല്ലത് എന്ന് ഞാന്‍ മനസിലാക്കിയിരുന്നു. 

ഡിസംബറിന്റെ തണുപ്പില്‍ ഗ്രാഫിക്സ് ഷീറ്റ് വരക്കാന്‍ മടിച്ചു ഡ്രാഫ്റ്ററിന്റെ ചുവന്ന പിടി നോക്കി ഇരിക്കുമ്പോള്‍ ഞാന്‍ അവളെ കുറിച്ചു ഓര്‍ത്തുകൊണ്ടിരുന്നു. 

അവള്‍ എത്തുന്നതിനേക്കാള്‍ മുന്‍പേ എത്താന്‍ വേണ്ടി എന്നാല്‍ കഴിയുന്ന വിധം ശ്രമിച്ചു എങ്കിലും അവള്‍ തന്നെ മുന്നേ എത്തി. ക്ലാസ്സിലും, പഠനത്തിലും. പിന്നീട് മൂന്നാം ബെഞ്ച്‌ ടീച്ചറുടെ ശ്രദ്ധാകേന്ദ്രം ആണെന്നത്കൊണ്ടും ലാപ്‌ടോപ്പില്‍ മൂന്ന് മണി വരെ കണ്ട സിനിമയുടെ ദ്രിശ്യങ്ങള്‍ കണ്ണുകളെ തഴുകി ഉറക്കുന്നതിനാലും ഞാ|ന്‍ പിന്നിലെ ബെഞ്ചിലേക്ക് മാറി. അവളെ കാണുന്നത് പുറകില്‍ നിന്ന് മാത്രമായി. 

അവള്‍ എന്നെ ശ്രദ്ധിക്കുന്നില്ല എന്നറിഞ്ഞപ്പോള്‍ ക്ലാസ്സില്‍ ഇരിക്കുന്നത് താനെ വ്യര്‍ത്ഥം ആണെന്ന് തോന്നി. തണല്‍ മരങ്ങളുടെ നിഴലില്‍ ഇരുന്നു ജീവിതത്തില്‍ നിഴല്‍ വീണു തുടങ്ങിയത് ഞാനറിഞ്ഞില്ല. പരീക്ഷണങ്ങള്‍ക്ക് നിരന്തരമായി വിധേയമായതിന്റെ ഫലമായി പരിക്കുകള്‍ സാരമായി പറ്റി. 

പുസ്തകം കൈ വിരലില്‍ കറക്കി കൊണ്ട് പറ്റമായി ഞങ്ങള്‍ മഴയത്ത് നടന്നു പോകുമ്പോള്‍ ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നു. ആരുടെയെങ്കിലും കൈ പിടിച്ചു നടന്നു പോകുന്നുണ്ടാവും അവള്‍. ഒരു ചിരി ആ ചുണ്ടില്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. നീ ചിരിക്കുകയും ചെയ്തു, പക്ഷെ ഒരു പരിഹാസം ആണ് ഞാന്‍ അതില്‍ കണ്ടത് 

രണ്ടു തരം ആള്‍ക്കാര്‍ ആണ് അവസാനം അവശേഷിച്ചത്. ജോലി കിട്ടിയവരും, ജോലി കിട്ടാത്തവരും. കിട്ടിയവര്‍ കിട്ടാത്തവര്‍ക്ക് മധുരം കൊടുക്കുകയും ചിരിക്കുകയും ചെയ്തു. അവളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ജിലേബിയുടെ പാക്കറ്റ്‌ എന്റെ നേരെ നീട്ടികൊണ്ടു അവള്‍ വന്നപ്പോള്‍ ഞാന്‍ ആ മുഖത്ത് നോക്കിയില്ല. നോക്കാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. അണയാന്‍ പോകുന്ന തീ അളികത്തുന്നത് പോലെ എന്റെ നെഞ്ചില്‍ ഒരു പിടച്ചി|ല്‍ അനുഭവപെട്ടു. 

“എത്ര നിസ്സാരം ആണ് തകര്‍ച്ചകള്‍.”

Monday, August 15, 2011

സ്വതന്ത്ര്യ ദിനം - ഒരു ചെറിയ ഓർമകുറിപ്പു

സ്വതന്ത്ര്യം പലർക്കും പലതാണല്ലൊ?, വയസ്സറിയിക്കലും പ്രസവവും ആണുങ്ങളും ചെയ്യണം എന്നു പോലും പറയുന്ന ഫെമിനിസ്സ്റ്റുകളുടെ സ്ത്രീ സ്വാതന്ത്ര്യം. “റെയിഡ്” നടത്തുന്ന കാര്യം മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ അനുവദിക്കണം എന്നു പറയുന്ന പത്ര സ്വാതന്ത്യം, എല്ലാവർക്കും ഓരൊ ദിനങ്ങളും ഉണ്ട്. സ്ത്രീ സ്വതന്ത്ര്യ ദിനം, പത്ര സ്വാതന്ത്ര്യ ദിനം അങ്ങനെ അങ്ങനെ. ഇതിനടയില്‍ ഇന്ത്യ എന്ന മഹാരജ്യത്തിനും സ്വാതന്ത്ര്യം കിട്ടി എന്ന് ഓര്മ പെടുത്താന്‍ ഒരു വെറും സ്വാതന്ത്ര്യ ദിനം. "INDIAN INDEPENDENCE DAY". തുണില്‍ കെട്ടിയ കയറില്‍ പൊന്തിച്ചു കയറ്റുന്ന ഇന്ത്യന്‍ പതാകക്കു പാറി പറക്കാന്‍ അനുവാദം കിട്ടിയിട്ടുള്ള കുറച്ചു ദിനങ്ങളില്‍ ഒന്ന്. മറ്റു ദിവസങ്ങളില്‍ പതാകയെ മടക്കി ഒരു കവറില്‍ എടുത്തു വയ്ക്കും 

ഈ സ്വാതന്ത്ര്യ ദിനം കടന്നു പോകുമ്പോള്‍ നെഹ്‌റു എന്ന  ദീര്‍ഘ ദര്‍ശി ആയ ഭരണാധികാരിയുടെ സ്വാതന്ത്ര്യ ഇന്ത്യയില്‍ ആവിഷ്കരിച്ച ബ്രിഹത് പദ്ധധികളില്‍ ഒന്നായ 15 IIT കളില്‍ ഒന്നില്‍, IIT മദ്രാസില്‍ ആണ് ഞാന്‍. 


6000ല്‍ അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന  കാമ്പസ്. മൂന്ന് ദിവസത്തെ അവധിക്കു പോയ പരമാവധി 2000 പേര്‍ ഒഴിച്ചാല്‍ 4000ല് അധികം വിദ്യാര്‍ഥികള്‍. അട്മിനിസ്ട്രെടിവ് ബ്ലോക്കിന്റെ മുന്നില്‍ കെട്ടിയ ചെറിയ പന്തലില്‍ നിറയാന്‍ പോലും ആളില്ലാതെ അകെ 5000ല്‍ താഴെ പേര്‍. 

പതാക ഉയര്‍ത്തിയതിനു ശേഷം ഉള്ള പ്രസംഗം കേട്ട് കൊണ്ടിരിക്കുംബോലാണ് എന്റെ ചെറുപ്പത്തിലെ ചില സ്വാതന്ത്ര്യ ദിന ഓര്‍മ്മകള്‍ മനസിലേക്ക് വന്നത്  
ചെറുപ്പം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഉനിഫോര്മിന്റെ അവര്‍തന വിരസതയിലും, "ഹോളി ഫെയിത്ത്" പാടപുസ്തകങ്ങളുടെ ചട്ട കുടിലും കഴിഞ്ഞു പോയി. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഗവ: സ്കൂളില്‍ പഠിക്കാത്തത് ഒരു വലിയ പോരായ്മ ആയിട്ടാണ് എനിക്ക് തോനുനത് 

സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് ഓട്ടോറിക്ഷ വരില്ല. അദ്ദേഹത്തിനും അന്ന് സ്വാതന്ത്ര്യം ആണന്നു. "വൈദ്യന്‍ കല്‍പ്പിച്ചതും പാല് " എന്ന് പറഞ്ഞ പോലെ നടന്നു പോകണം സ്കൂളിലേക്ക്. രണ്ടു കിലോമീറ്ററില്‍ അധികം ഉണ്ട് നടക്കാന്‍,  എന്നാലും രഞ്ജിതേട്ടന്റെയും രജിത ചേചിയുടെയും കൂടെ നടക്കും. കാരണം എന്തെന്നല്ലെ?, വഴിയരികിൽ പല ഭാഗങളിൽ വിവിധ Arts clubകളും കടക്കാരും തരുന്ന പലതരം മിഠായികൾ തന്നെ. എറ്റവുമൊടുവിൽ സ്കൂളിൽ നിന്നും കിട്ടുന്ന മിഠായിയും. എതാണ്ടു 6 സ്ഥലങ്ങളിൽ നിന്നു തീർച്ചയായും മിഠായി കിട്ടും. അപ്പോൾ 6 മിഠായി. എന്നും അച്ച്ൻ കൊണ്ടു വന്നിരുന്നതും, ഇടകു ഞാൻ തന്നെ പോയി വാങ്ങിയതും ഒക്കെ മിഠായി ആണ്. എങ്കിലും ഈ 6 മിഠായികൾക്കു പ്രിത്യേക മധുരം ആണ്.
50ആം സ്വതന്ത്ര്യ ദിനത്തിന്റെ അന്നു പൊയപ്പോളാണു എറ്റവും അധികം സന്തോഷം തോന്നിയതു. അന്നു പതിവിലും അധികം സ്ഥലങളിൽ നിന്ന് മിഠായി കിട്ടി, കൂടാതെ പതാകയുടെ നിറത്തിലുള്ള കേക്കും ലഡ്ഡുവും. സ്ക്കൂളിലും അന്നു ലഡ്ഡു ആയിരുന്നു. രജിതേചിയുടെ 2 മിഠായിയെന്കിലും എനിക്കുള്ളതാണ്.
മിഠായികളോടുള്ള കൌതുകം മാറിയതോടു കൂടി സ്വതന്ത്ര ദിനം എന്നതു ഒരു സ്വതന്ത്ര്യ ദിനം തന്നെ ആയി. 9അം ക്ലാസ് പടിക്കുംബോളാണ് അവസാനമായി പതാക് ഉയർത്തൽ ചടങ്ങിനു സ്കൂളിൽ പൊകുന്നതു. അന്നു എന്റെ അനിയനു കൊടുത്തു എന്റെ എല്ല മിഠായികളും കോളെജിന്റെ വാതിലു കടന്നു പൊയതു ജീവിതത്തിന്റെ സ്വതന്ത്ര്യത്തിലേക്കയപ്പോൾ സ്വതന്ത്ര്യ ദിനം എന്നതു ഒരു പ്രിത്യേക ദിനമായി കാണാൻ പറ്റിയില്ല. വീട്ടിൽ പോയി നല്ല ഭക്ഷണം കഴിക്കാ‍നുള്ള ഒരു നല്ല അവധി ദിനം ആയിരുന്നു ആഗസ്റ്റ് 15.

എതെങ്കിലും വെള്ളചാട്ടത്തിന്റെ അരികിലോ, പച്ചപ്പു നിറഞ്ഞ മലനിരകളിലോ പ്രണയിനിയുടെ കൈ കോർത്തു പിടിചു പ്രക്രിതി ഭംഗി ആസ്വദിക്കുംബോൾ അല്ലെങ്കിൽ കൂട്ടുകാരോടൊത്തു ഒരു ഫോട്ടൊയ്ക്കു പോസ് ചെയ്യുംബോൾ അതു നോക്കി “WHAT A LOVELY PLACE YAAR” എന്നു പറയുംബോൾ മാ‍ത്രം തികട്ടി വരുന്ന പ്രക്രിതി സ്നേഹം പോലെയാണ് മെസ്സേജ് ഓഫർ അന്നില്ലാത്തതിനാൽ തലേ ദിവസ്ം ആരിൽ നിന്നോ കിട്ടിയ “ADVANCED INDEPENDENCE DAY WISHES” ഗ്രൂപ്പ് എസ്.എം.എസ് ചെയ്യുന്നവന്റെ ദേശസ്നേഹം. “google image search” ചെയ്തു കിട്ടിയ ഒരു നിശ്ചലമായ പതാ‍ക തന്റെ ഫെയിസ്ബുക്ക് വാളിൽ ഇട്ട് അതിന്റെ അടിയിൽ “indpndnce day wishes” എന്നു കമ്മന്റ് എഴുതുന്നവന്റെ ദേശസ്നേഹം.
പത്രങളുടെ മുൻപേജിൽ ഇടതു ഭാഗത്തു പതാകയുടെ പ്രതലത്തിൽ ഒരു ചിത്രവും വായന്കാർക്കു സ്വതന്ത്ര്യ ദിനാശംസകൾ നേരുന്ന അടിക്കുറിപ്പും, റെഡ് ഫൊർട്ടിൽ തന്റെ കടമ നിർവഹിക്കാൻ പതാക ഉയർത്തി തന്റെ P.A എഴുതി തയാറാക്കിയ സ്വതന്ത്ര്യ ദിന സന്ദേശവും പറയുന്ന പ്ര്ധാന മന്ത്രി. ഇങനെ ഓരോ സ്വന്തന്ത്ര്യ ദിനങളും കട്ന്നു പോകും.
സ്വതന്ത്ര്യം ലഭിചതു ഇനിയും എല്ല കൊല്ലവും ഓർമിക്കണ്ട കാര്യമുണ്ടൊ എന്നു ചോദിക്കുന്ന ഒരു തലമുറയിലേക്കാണോ നമ്മൾ വളർന്നു വരുന്നതു.??


Thursday, July 21, 2011

സര്‍പ്രൈസ്

പളുങ്ക് പാത്രം കണ്ടിട്ടില്ലേ?, അത്  പോലെ ആയിരുന്നു എന്റെ പ്രണയവും. എന്‍റെ സ്നേഹം അതില്‍ ഒഴിച്ച് വച്ചിട്ട് ദൂരത്തു മാറി നിന്നു ഞാന്‍ . തൊട്ടതേയില്ല അതിനെ, അടുത്തേക്ക് പോയത് പോലുമില്ല. താഴത്തു വീണു ഉടഞ്ഞ് എന്‍റെ സ്നേഹം മുഴുവന്‍ ഒലിച്ചു പോയാലോ എന്ന പേടി ആയിരുന്നു എനിക്ക്

സൌഹൃദം എന്നാ മൂടുപടം ഇട്ടു കൊണ്ട് ആണ് ഞാന്‍ അവളോട്‌ പെരുമാറിയത്. ലാബിലെ റെക്കോഡിലേക്ക് ഒരു ഗ്രാഫ് വരയ്ക്കാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല എന്ന് പറയുകയും പിന്നീട് ഒരു പരിഭവത്തോട് കൂടി എനിക്ക് വരച്ചു തന്നപോളും, അനേകം അവസരങ്ങളില്‍ എന്നോട് ഒറ്റയ്ക്ക് സംസാരിച്ചപോഴും, മൊബൈല്‍ കിട്ടിയപ്പോള്‍ എസ്‌.എം.എസിലുടെ ചാറ്റ് ചെയ്തപോളും ഒന്നും ഞാന്‍ ആ പളുങ്ക് പാത്രത്തിന്‍റെ അടുത്ത് പോയില്ല. അത് തകര്‍ന്നു വീഴുന്നത് കാണാന്‍ കെല്പ്പില്ലായിരുന്നു എനിക്ക് .

 മനസ്സില്‍ കെട്ടി കിടന്ന ആ സ്നേഹം ഒരിക്കലും പുറത്തെടുക്കാന്‍ എനിക്ക് സാധിച്ചില്ല. ഉച്ചക്കുള്ള ഇടവേളകളില്‍ ക്ലാസ്സിന്റെ മുന്നിലെ തുരുമ്പ് പിടിച്ച ആ ജനാല പിടിച്ചു ഞാന്‍ താഴേക്ക്‌ നോക്കുമ്പോള്‍ പലപ്പോഴും നീ ഒരു കുടയുടെ തണലില്‍ കൂട്ടുകാരിയുമൊത്തു നടന്നു വരുന്നുണ്ടായിരിക്കും. അപ്പോഴൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട് ഈ പെണ്ണുങ്ങള്‍ക്കെന്താ ഒറ്റയ്ക്ക് നടക്കാന്‍ ഇത്ര പേടി ആണോ എന്ന്?. നീ ഒറ്റയ്ക്ക് നടക്കുന്നത് ഞാന്‍ കണ്ടിട്ടേ ഇല്ല

എങ്ങനെയോ നിന്റെ ജന്മദിനം ഞാന്‍ മനസിലാക്കി എടുത്തു. നിന്നോട് നേരിട്ട് ചോദിച്ചാല്‍ നീ അത് പറഞ്ഞു തരുമായിരുന്നു പക്ഷെ അത് ഒരു മാനസിക സുഖം എനിക്ക് തരില്ല എന്ന് തോന്നി. നിന്റെ ജന്മദിനത്തിന് രാത്രി പന്ത്രണ്ടു മണിക്ക് വിളിച്ചു ആശംസകള്‍ നേരുന്നവരില്‍ ആദ്യമാകാന്‍ കഴിയില്ലെങ്കിലും ഒരു അമ്പരപ്പ് നിന്നിലുളവാക്കാന്‍ ഈ രഹസ്യ നീക്കത്തിനു മാത്രമല്ലേ കഴിയു. ദിവസങ്ങള്‍ എണ്ണി ഞാന്‍ കാത്തിരുന്നു, ആ ദിവസത്തിനു വേണ്ടി. അതിനിടയില്‍ ഞാന്‍ നിന്നോട് പല തവണ സംസാരിച്ചു. ഈ കാര്യം മാത്രം ഞാന്‍ നിന്നോട് പറഞ്ഞില്ല

ആ ദിനം വന്നെത്തി, ചിലപ്പോള്‍ അങ്ങനെ ആണ്, സമയം ചലിക്കുകയെ ഇല്ല. പത്തു മണിയില്‍ നിന്നും പതിനൊന്നു മണി ആവാന്‍ എടുത്ത സമയത്തേക്കാള്‍ ഇരട്ടി സമയം ആണ് പതിനൊന്നു പന്ത്രണ്ടു ആവാന്‍ എടുത്തത്
ഏതോ പുതിയ സിനിമയിലെ പ്രണയ ഗാനത്തിനിടയില്‍ നീ ഫോണെടുത്തു
"ഹലോ"
എന്റെ ജന്മദിന ആശംസകള്‍ ക്ഷമയോടെ കേട്ടതിനു ശേഷം വളരെ സന്തോഷത്തോടു കൂടി തന്നെ നീ പറഞ്ഞു
"എങ്ങനെ മനസിലായി?, ഫേസ്ബുക്കില്‍ അപ്ഡേറ്റ് കണ്ടു കാണും അല്ലെ?, എനിക്കറിയാം. ഇന്നു കുറെ പേര്‍ വിളിച്ചു, തനക് യു ഡിയര്‍ "
ഫോണ്‍ കട്ട്‌ ചെയ്യാന്‍ എനിക്ക് തോനിയില്ല എങ്കിലും പിന്നീടവള്‍ പറഞ്ഞതോന്നും ഞാന്‍ കേട്ടില്ല. ഫേസ്ബുക്കില്‍ ഒരു അക്കൗണ്ട്‌ തുടങ്ങുന്നതിനെകുറിച്ചാണ് ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്
     

Tuesday, June 28, 2011

ഒരു കത്ത്

പ്രിയപ്പെട്ട സുഹൃത്തേ,

അങ്ങകലങ്ങളില്‍ പോലും ഇന്ന് നീ ഇല്ല എന്നെനിക്കറിയാം. ഈ കത്തിനു പ്രാപിക്കാന്‍ കഴിയാത്തത്ര ദൂരത്തില്‍ നീ മാഞ്ഞു പോയി എന്നും എനിക്കറിയാം. എത്ര കണ്ടു അകലെ ആയാലും ഈ കടലാസ് കഷ്ണം വെറും മാധ്യമം മാത്രമാണ്, എന്‍റെ ഓര്‍മകള്‍ക്കും അതില്‍ നുരയുന്ന നൊമ്പരങ്ങള്‍ക്കും വാക്കുകളായി പരിണമിക്കുവാന്‍. എന്‍റെ ഓര്‍മകളില്‍ നീ ഉള്ളിടത്തോളം കാലം ഈ കത്തിലെ ഓരോ വാചകങ്ങളും നിനക്ക് വായിക്കാന്‍ പറ്റും എന്ന ഉറച്ച വിശ്വാസത്തില്‍ ഞാന്‍ എഴുതുന്നു.

സായാഹ്നങ്ങളുടെ ഇഷ്ടക്കാരന്‍ ആയിരുന്നു ഞാന്‍, ക്ലാസ്സ്‌ റൂമിന്‍റെ മടുപ്പില്‍ നിന്നും ഒരു കപ്പ് ചായയും കൊണ്ട് അലസമായ ചിന്തയും ഹെഡ്സെറ്റില്‍ മെലഡിയുമായി സായാഹ്നങ്ങള്‍ എന്നെ കടന്നു പൊയ്ക്കൊണ്ടിരുന്നു. രണ്ടു പരീക്ഷകള്‍ക്കിടയില്‍ ഉള്ള ഒരു പഠന ദിനം ആയിരുന്നിട്ടും അലസത തന്നെ ആയിരുന്നു ആ സായാഹ്നത്തിലും കൂട്ട്. അങ്ങനെ ആയിരുന്നില്ലേ നമ്മള്‍ എല്ലാവരും?, രാത്രികള്‍ ആയിരുന്നു പഠനത്തിന്‍റെ വേലിയേറ്റ സമയം. പരീക്ഷക്ക് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള രാത്രികള്‍. അതിന്നും മാറിട്ടില്ലെഡാ.
മൊബൈല്‍ ഇല്ലായിരുന്നു അന്നെന്റെ കൈയില്‍. ഇന്നത്തെ പോലെ മൊബൈലില്‍ കുഞ്ഞു സന്ദേശത്തിന് കാതോര്‍ത്തിരിക്കാറും ഇല്ല. എങ്കിലും ഹെഡ്സെറ്റില്‍ കേള്‍ക്കുന്ന പാട്ടുകള്‍ക്ക് മാധുര്യം കൂടുതല്‍ ആയിരുന്നു.
സന്ധ്യ ആയി, പുറത്തു ആരോ ഫോണില്‍ സംസാരിക്കുന്നുണ്ട്. A.R Rahmanന്‍റെ ഏതോ ഒരു പാട്ടിന്റെ ആസ്വാദന തലങ്ങള്‍ അന്വേഷിച്ചു നടന്നു കൊണ്ടിരുന്ന ഞാന്‍ ഗ്രില്ലിട്ട ജനലക്കരികില്‍ എത്തിയപ്പോള്‍ ഫോണില്‍ ചെവി വച്ച് സംസാരിച്ചു കൊണ്ടിരുന്ന രാകേഷിന്‍റെ മുഖത്തേക്ക് നോക്കി. ഹെഡ്സെറ്റുകള്‍ ചെവിയില്‍ നിന്നും ഊരാന്‍ എന്താണ് എന്നെ പ്രേരിപ്പിച്ചത് എന്ന് എനിക്കറിയില്ല.
ഒരു വാക്ക് മാത്രമേ ഞാന്‍ പിന്നെ കേട്ടുള്ളൂ

" പോയി"

കോളേജ് ബസ്സിന്‍റെ പിന്‍ ഭാഗത്തുള്ള ഏതോ ഒരു സീറ്റില്‍ ഞാന് പുറത്തേക്കു നോക്കിയിരുന്നു. ആര്‍ക്കും ഒനും പറയാന്‍ ഉണ്ടായിരുന്നില്ല, കരയാനും .
ഹോസ്ടലിന്‍റെ മുന്നില്‍ ഞങ്ങളിറങ്ങി, ആര്‍ക്കൊക്കെ എന്തൊക്കെ നഷ്ടപ്പെട്ടു എന്ന കണക്ക് ആരും എടുത്തില്ല. പിന്നീടും പലതു നഷ്ട്ടപെടാന്‍ ഉള്ളത് കൊണ്ടായിരിക്കും.
പരീക്ഷകള്‍ അതിന്റെ മുറക്കും ജീവിതം അതിന്റെ വഴിക്കും നടന്നു. ആര്‍ക്കു വേണ്ടിയാണു അത് കാത്തു നില്‍ക്കേണ്ടത്?,
കാലിക്കറ്റ്‌ യുണിവേഴ്സിറ്റി നമ്മളെ വീണ്ടും വീണ്ടും പരീക്ഷിച്ചു. അനിവാര്യമായ പരീക്ഷണം. അങ്ങനെ കഴിഞ്ഞ നാലു കൊല്ലം തിരിഞ്ഞു നോക്കുമ്പോള്‍ ആ പരീക്ഷണങ്ങള്‍ക്കെല്ലാം മുകളില്‍ നീ അന്ന് C Programming പരീക്ഷ എഴുതിയതിനു ശേഷം എന്നോട് പറഞ്ഞ വാക്കുകള്‍ ആണെനിക്ക് ഓര്മ വരുന്നത്
"എടാ ഇത് ഞാന്‍ പാസ്‌ ആവും"

നീ പാസ്‌ ആയിരുന്നു, 60 മാര്‍ക്കിന് മുകളില്‍ നേടിക്കൊണ്ട്. പക്ഷെ അത് കാണാന്‍ നീ ഉണ്ടായില്ല.
"ആരും ഉണ്ടായില്ലേ?" എന്ന് നീ ചോദിച്ചാല്‍ ഞാന്‍ കുഴഞ്ഞു പോവുകയേ ഉള്ളു.

നിന്റെ റോള്നമ്പര്‍ ഏതാണ്ട് അവസാനം ആയിരുന്നില്ലേ?, അതിനു മുകളില്‍ പല റോള് നമ്പറുകള്‍ വന്നു, പല നിറങ്ങളില്‍ ഞങ്ങള്‍ കോളേജിലും വന്നു. എന്നും ഒരു നിറം ആയിരുന്നില്ല കാമ്പസ്സിന്, ആശാവഹവും തീരെ ആശ അറ്റ്തുമായ സംഭവങ്ങള്‍ നടന്നു. ഇന്നും മാറാതെ നില്‍ക്കുന്നത് ആല്‍ മരം ആണെന്ന് പറയാം.

ഇന്ന് എങ്ങനെ ആണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല, ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ പിരിഞ്ഞിരിക്കുന്നു. ജോലിയുടെ, ഉപരപഠനത്തിന്‍റെ, കുടുംബത്തിന്‍റെ ആഴങ്ങളിലേക്ക്. ആധുനികതയുടെ ചില ആവിര്‍ഭാവങ്ങള്‍ നമ്മളെ ചെറുതായെങ്കിലും ഇന്നും കൂട്ടി ഇണക്കുന്നുണ്ട് എന്നത് നിനക്ക് സന്തോഷം തരും എന്നെനിക്കറിയാം.

ഇന്ന് എല്ലാര്ക്കും നിന്നെ ഓര്‍മ്മയുണ്ടോ എന്ന ചോദ്യത്തിന് ""മറന്നിട്ടില്ല"" എന്ന ഉത്തരം നല്‍കണേ എനിക്ക് കഴിയു. നമ്മുടെ നാലു(മൂന്ന്) കൊല്ലങ്ങള്‍ സന്തോഷം നിറഞ്ഞതായിരുന്നു എന്ന് മാത്രം പറഞ്ഞു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

ഈ കത്ത് എനിക്ക് എങ്ങോട്ടും പോസ്റ്റ്‌ ചെയ്യാന്‍ കഴിയില്ല. ഇതിനെ ഞാന്‍ കത്തിക്കും എന്തെന്നാല്‍ ഐവര്‍മഠത്തിന്‍റെ ഏതോ ഒരു കോണില്‍ പണ്ട് പൊന്തിയ പുകപടലത്തെ തേടി ഈ കടലാസിന്റെ പുകയും വരുമെന്ന ഉറപ്പു എനിക്കുണ്ട്

സ്നേഹത്തോടെ