Tuesday, June 28, 2011

ഒരു കത്ത്

പ്രിയപ്പെട്ട സുഹൃത്തേ,

അങ്ങകലങ്ങളില്‍ പോലും ഇന്ന് നീ ഇല്ല എന്നെനിക്കറിയാം. ഈ കത്തിനു പ്രാപിക്കാന്‍ കഴിയാത്തത്ര ദൂരത്തില്‍ നീ മാഞ്ഞു പോയി എന്നും എനിക്കറിയാം. എത്ര കണ്ടു അകലെ ആയാലും ഈ കടലാസ് കഷ്ണം വെറും മാധ്യമം മാത്രമാണ്, എന്‍റെ ഓര്‍മകള്‍ക്കും അതില്‍ നുരയുന്ന നൊമ്പരങ്ങള്‍ക്കും വാക്കുകളായി പരിണമിക്കുവാന്‍. എന്‍റെ ഓര്‍മകളില്‍ നീ ഉള്ളിടത്തോളം കാലം ഈ കത്തിലെ ഓരോ വാചകങ്ങളും നിനക്ക് വായിക്കാന്‍ പറ്റും എന്ന ഉറച്ച വിശ്വാസത്തില്‍ ഞാന്‍ എഴുതുന്നു.

സായാഹ്നങ്ങളുടെ ഇഷ്ടക്കാരന്‍ ആയിരുന്നു ഞാന്‍, ക്ലാസ്സ്‌ റൂമിന്‍റെ മടുപ്പില്‍ നിന്നും ഒരു കപ്പ് ചായയും കൊണ്ട് അലസമായ ചിന്തയും ഹെഡ്സെറ്റില്‍ മെലഡിയുമായി സായാഹ്നങ്ങള്‍ എന്നെ കടന്നു പൊയ്ക്കൊണ്ടിരുന്നു. രണ്ടു പരീക്ഷകള്‍ക്കിടയില്‍ ഉള്ള ഒരു പഠന ദിനം ആയിരുന്നിട്ടും അലസത തന്നെ ആയിരുന്നു ആ സായാഹ്നത്തിലും കൂട്ട്. അങ്ങനെ ആയിരുന്നില്ലേ നമ്മള്‍ എല്ലാവരും?, രാത്രികള്‍ ആയിരുന്നു പഠനത്തിന്‍റെ വേലിയേറ്റ സമയം. പരീക്ഷക്ക് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള രാത്രികള്‍. അതിന്നും മാറിട്ടില്ലെഡാ.
മൊബൈല്‍ ഇല്ലായിരുന്നു അന്നെന്റെ കൈയില്‍. ഇന്നത്തെ പോലെ മൊബൈലില്‍ കുഞ്ഞു സന്ദേശത്തിന് കാതോര്‍ത്തിരിക്കാറും ഇല്ല. എങ്കിലും ഹെഡ്സെറ്റില്‍ കേള്‍ക്കുന്ന പാട്ടുകള്‍ക്ക് മാധുര്യം കൂടുതല്‍ ആയിരുന്നു.
സന്ധ്യ ആയി, പുറത്തു ആരോ ഫോണില്‍ സംസാരിക്കുന്നുണ്ട്. A.R Rahmanന്‍റെ ഏതോ ഒരു പാട്ടിന്റെ ആസ്വാദന തലങ്ങള്‍ അന്വേഷിച്ചു നടന്നു കൊണ്ടിരുന്ന ഞാന്‍ ഗ്രില്ലിട്ട ജനലക്കരികില്‍ എത്തിയപ്പോള്‍ ഫോണില്‍ ചെവി വച്ച് സംസാരിച്ചു കൊണ്ടിരുന്ന രാകേഷിന്‍റെ മുഖത്തേക്ക് നോക്കി. ഹെഡ്സെറ്റുകള്‍ ചെവിയില്‍ നിന്നും ഊരാന്‍ എന്താണ് എന്നെ പ്രേരിപ്പിച്ചത് എന്ന് എനിക്കറിയില്ല.
ഒരു വാക്ക് മാത്രമേ ഞാന്‍ പിന്നെ കേട്ടുള്ളൂ

" പോയി"

കോളേജ് ബസ്സിന്‍റെ പിന്‍ ഭാഗത്തുള്ള ഏതോ ഒരു സീറ്റില്‍ ഞാന് പുറത്തേക്കു നോക്കിയിരുന്നു. ആര്‍ക്കും ഒനും പറയാന്‍ ഉണ്ടായിരുന്നില്ല, കരയാനും .
ഹോസ്ടലിന്‍റെ മുന്നില്‍ ഞങ്ങളിറങ്ങി, ആര്‍ക്കൊക്കെ എന്തൊക്കെ നഷ്ടപ്പെട്ടു എന്ന കണക്ക് ആരും എടുത്തില്ല. പിന്നീടും പലതു നഷ്ട്ടപെടാന്‍ ഉള്ളത് കൊണ്ടായിരിക്കും.
പരീക്ഷകള്‍ അതിന്റെ മുറക്കും ജീവിതം അതിന്റെ വഴിക്കും നടന്നു. ആര്‍ക്കു വേണ്ടിയാണു അത് കാത്തു നില്‍ക്കേണ്ടത്?,
കാലിക്കറ്റ്‌ യുണിവേഴ്സിറ്റി നമ്മളെ വീണ്ടും വീണ്ടും പരീക്ഷിച്ചു. അനിവാര്യമായ പരീക്ഷണം. അങ്ങനെ കഴിഞ്ഞ നാലു കൊല്ലം തിരിഞ്ഞു നോക്കുമ്പോള്‍ ആ പരീക്ഷണങ്ങള്‍ക്കെല്ലാം മുകളില്‍ നീ അന്ന് C Programming പരീക്ഷ എഴുതിയതിനു ശേഷം എന്നോട് പറഞ്ഞ വാക്കുകള്‍ ആണെനിക്ക് ഓര്മ വരുന്നത്
"എടാ ഇത് ഞാന്‍ പാസ്‌ ആവും"

നീ പാസ്‌ ആയിരുന്നു, 60 മാര്‍ക്കിന് മുകളില്‍ നേടിക്കൊണ്ട്. പക്ഷെ അത് കാണാന്‍ നീ ഉണ്ടായില്ല.
"ആരും ഉണ്ടായില്ലേ?" എന്ന് നീ ചോദിച്ചാല്‍ ഞാന്‍ കുഴഞ്ഞു പോവുകയേ ഉള്ളു.

നിന്റെ റോള്നമ്പര്‍ ഏതാണ്ട് അവസാനം ആയിരുന്നില്ലേ?, അതിനു മുകളില്‍ പല റോള് നമ്പറുകള്‍ വന്നു, പല നിറങ്ങളില്‍ ഞങ്ങള്‍ കോളേജിലും വന്നു. എന്നും ഒരു നിറം ആയിരുന്നില്ല കാമ്പസ്സിന്, ആശാവഹവും തീരെ ആശ അറ്റ്തുമായ സംഭവങ്ങള്‍ നടന്നു. ഇന്നും മാറാതെ നില്‍ക്കുന്നത് ആല്‍ മരം ആണെന്ന് പറയാം.

ഇന്ന് എങ്ങനെ ആണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല, ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ പിരിഞ്ഞിരിക്കുന്നു. ജോലിയുടെ, ഉപരപഠനത്തിന്‍റെ, കുടുംബത്തിന്‍റെ ആഴങ്ങളിലേക്ക്. ആധുനികതയുടെ ചില ആവിര്‍ഭാവങ്ങള്‍ നമ്മളെ ചെറുതായെങ്കിലും ഇന്നും കൂട്ടി ഇണക്കുന്നുണ്ട് എന്നത് നിനക്ക് സന്തോഷം തരും എന്നെനിക്കറിയാം.

ഇന്ന് എല്ലാര്ക്കും നിന്നെ ഓര്‍മ്മയുണ്ടോ എന്ന ചോദ്യത്തിന് ""മറന്നിട്ടില്ല"" എന്ന ഉത്തരം നല്‍കണേ എനിക്ക് കഴിയു. നമ്മുടെ നാലു(മൂന്ന്) കൊല്ലങ്ങള്‍ സന്തോഷം നിറഞ്ഞതായിരുന്നു എന്ന് മാത്രം പറഞ്ഞു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

ഈ കത്ത് എനിക്ക് എങ്ങോട്ടും പോസ്റ്റ്‌ ചെയ്യാന്‍ കഴിയില്ല. ഇതിനെ ഞാന്‍ കത്തിക്കും എന്തെന്നാല്‍ ഐവര്‍മഠത്തിന്‍റെ ഏതോ ഒരു കോണില്‍ പണ്ട് പൊന്തിയ പുകപടലത്തെ തേടി ഈ കടലാസിന്റെ പുകയും വരുമെന്ന ഉറപ്പു എനിക്കുണ്ട്

സ്നേഹത്തോടെ